Fact Check: കാനഡയില്‍ തീവ്രവാദി ആക്രമണത്തില്‍ 15 മരണം? വീഡിയോയുടെ സത്യമറിയാം

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കാനഡയിലുണ്ടായ തീവ്രവാദി ആക്രമണമെന്ന അടിക്കുറിപ്പോടെ പങ്കുവെയ്ക്കുന്ന വീഡിയോയില്‍ റോഡില്‍ മരണപ്പെട്ടുകിടക്കുന്ന നിരവധി പേരെ കാണാം.
Fact Check: കാനഡയില്‍ തീവ്രവാദി ആക്രമണത്തില്‍ 15 മരണം? വീഡിയോയുടെ സത്യമറിയാം
Published on
2 min read

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നതിനിടെ കാനഡയില്‍ തീവ്രവാദി ആക്രമണമെന്ന തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. 15 പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത തീവ്രവാദി ആക്രമണത്തിന്റെ ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. റോഡില്‍ വീണു കിടക്കുന്ന ഏതാനും പേരെ ദൃശ്യങ്ങളില്‍ കാണാം. 

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ തീവ്രവാദി ആക്രമണത്തിന്റേതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന വീഡിയോയിലെ ചില  കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ തില സമീപകാല മാധ്യമറിപ്പോര്‍ട്ടുകളില്‍ ദൃശ്യങ്ങള്‍ കണ്ടെത്തി. വണ്‍ഇന്ത്യ യൂട്യൂബ് ചാനലില്‍ 2025 ഏപ്രില്‍ 27ന് പങ്കുവെച്ച റിപ്പോര്‍ട്ടില്‍ ഇതേ ദൃശ്യങ്ങള്‍ കാണാം. 

കാനഡയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാന്‍കൗവര്‍ നഗരത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  മേള നടക്കുന്നതിനിടെ ജനങ്ങള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയാണ് അപകടമെന്നും സംഭവത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും വിവരണത്തില്‍ പറയുന്നു. 

തുടര്‍ന്ന് ഈ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ദി ഗാര്‍ഡിയന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. കാനഡയില്‍ ആഘോഷിക്കുന്ന ലാുപലാപു ദിനത്തോടനുബന്ധിച്ച് തെരുവില്‍ നടന്ന മേളയില്‍ പങ്കെടുത്തവര്‍ക്കിടയിലേക്കാണ് വാഹനം ഓടിച്ചുകയറ്റിയതെന്നും സംഭവത്തില്‍ 11 പേര്‍ മരണപ്പെട്ടുവെന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 26ന്  നടന്നസംഭവത്തിന് തീവ്രവാദബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. 

തുടര്‍ന്ന് നടത്തിയ വിശദപരിശോധനയില്‍ മാനസികവൈകല്യമുള്ള യുവാവാണ് വാഹനം ഓടിച്ചുകയറ്റിയതെന്ന് റോയിറ്റേഴ്സ് ഉള്‍പ്പെടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. റോയിറ്റേഴ്സ് യൂട്യൂബ് ചാനലില്‍ മേഖലാ പൊലിസ് ചീഫ് സ്റ്റീവ് റോയ് ഇക്കാര്യം വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ കാണാം. 

റോയിറ്റേഴ്സിന്റെ വെബ്സൈറ്റ് വാര്‍ത്തയില്‍ നല്‍കിയ വിശദാംശങ്ങളിലും സംഭവം ഭീകരാക്രമണമല്ലെന്നും തീവ്രവാദി ബന്ധമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചതായി വ്യക്തമാക്കുന്നു. സംഭവത്തില്‍ അറസ്റ്റിലായ 30-കാരനായ യുവാവിന് മാനസികവൈകല്യങ്ങളുണ്ടെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. 

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കാനഡയിലുണ്ടായത് തീവ്രവാദി ആക്രമണമല്ലെന്നും ഇതിന് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലമില്ലെന്നും വ്യക്തമായി.

Related Stories

No stories found.
logo
South Check
southcheck.in