Fact Check: ബ്രിക്‌സ് ഉച്ചകോടിയിക്കിടെ ഹിന്ദു സന്യാസിയുടെ പാദങ്ങളില്‍ തൊട്ട് ഇറാന്‍ പ്രസിഡന്റ്? സത്യമിതാണ്

ഹിന്ദു മതനേതാക്കളുമായി സംസാരിക്കുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് താഴേയ്ക്ക് ഇരിക്കുന്നതും പെട്ടെന്ന് എഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം.
Fact Check: ബ്രിക്‌സ് ഉച്ചകോടിയിക്കിടെ ഹിന്ദു സന്യാസിയുടെ പാദങ്ങളില്‍ തൊട്ട് ഇറാന്‍ പ്രസിഡന്റ്? സത്യമിതാണ്
Published on
2 min read

ബ്രിക്‌സ് 2026 (BRICS) ഉച്ചകോടിക്കിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഒരു ഹിന്ദു മതനേതാവിന്റെ പാദങ്ങളില്‍ സ്പര്‍ശിക്കുന്നതായി അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹിന്ദു മതനേതാക്കളുമായി സംസാരിക്കുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് താഴേയ്ക്ക് ഇരിക്കുന്നതും പെട്ടെന്ന് എഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. റിപ്പബ്ലിക് ടിവി പങ്കുവച്ച വീഡിയോയാണ് പോസ്റ്റുകളിലുള്ളത്.

Fact Check

പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇറാന്‍ പ്രസിഡന്റ് ഹിന്ദു സന്യാസിയുടെ പാദങ്ങളില്‍ സ്പര്‍ശിക്കുന്ന ദൃശ്യമല്ല വൈറല്‍ വീഡിയോയിലുള്ളതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കണ്ടെത്തി. വൈറലായ വീഡിയോയുടെ എതിര്‍ദിശയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യമാണിത്. ഈ വീഡിയോയില്‍ ഇറാന്‍ പ്രസിഡന്റ് സന്യാസിയുടെ പാദങ്ങളില്‍ സ്പര്‍ശിക്കുന്നതായി തോന്നുന്നില്ല. മറിച്ച് അദ്ദേഹം താഴെ നിന്ന് എന്തോ വസ്തു എടുക്കുന്നതായാണ് കാണുന്നത്. മാത്രമല്ല ഇറാന്‍ പ്രസിഡന്റിനൊപ്പം ഹിന്ദു സന്യാസിയും താഴേയ്ക്ക് കുനിയുന്നതായി വീഡിയോയില്‍ കാണാം. തന്റെ കൈകളില്‍ നിന്ന് ഇറാന്‍ പ്രസിഡന്റെ ഒരു പേപ്പര്‍ ഒപ്പമുള്ളയാള്‍ക്ക് കൈമാറുന്നതും ദൃശ്യങ്ങളിലുണ്ട്.

തുടര്‍ന്നുള്ള വിശദമായ പരിശോധനയില്‍ ISMAT TV, INN News എന്നീ ഫേസ്ബുക്ക് പേജുകളിലും ഇതേ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കണാനായി. ഇറാന്‍ പ്രസിഡന്റ് അദ്ദേഹത്തിന്റെ കൈകളില്‍ നിന്ന് താഴെ വീണ പേന എടുക്കുന്നതിനായിട്ടാണ് താഴേയ്ക്ക് കുനിഞ്ഞതെന്ന് ഈ പോസ്റ്റുകളില്‍ വ്യക്തമാക്കുന്നു. ചടങ്ങില്‍ പങ്കെടുത്ത INN News റിപ്പോര്‍ട്ടര്‍ സാഹില്‍ നഖ്‌വിയുടെ വിശദീകരണം ഉള്‍പ്പെടുന്ന പോസ്റ്റ് ചുവടെ കാണാം.

ജൈന സന്യാസിയും എഴുത്തുകാരനുമായ ആചാര്യ ലോകേഷ് മുനി ഇതേ ചടങ്ങില്‍ ഇറാനിയന്‍ പ്രസിഡന്റിനൊപ്പം പങ്കെടുത്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. താന്‍ ആരംഭിച്ച 'വേള്‍ഡ് പീസ് സെന്റര്‍' എന്ന സംഘടനയെക്കുറിച്ചുള്ള 'ആഹ്വാന്‍' (Aahwaan) എന്ന മാസിക പ്രസിഡന്റിനെ കാണിക്കുന്നതിനിടെ അത് തന്റെ കൈയില്‍ നിന്ന് താഴെ വീണുവെന്നും പ്രസിഡന്റ് മര്യാദയുടെ ഭാഗമായി അത് എടുത്തു നല്‍കുന്നതാണ് വീഡിയോയിലുള്ളതെന്നും സോഷ്യല്‍ മീഡിയയിലെ അവകാശവാദങ്ങള്‍ തെറ്റാണെന്നും ആചാര്യ ലോകേഷ് മുനി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച വിഷയങ്ങള്‍ സംബന്ധിച്ച വിശദീകരണങ്ങളും സോഷ്യല്‍ മീഡിയ പേജില്‍ ലഭ്യമാണ്.

ബ്രിക്‌സ് ഉച്ചകോടിയിക്കിടെ ഇറാന്‍ പ്രസിഡന്റ് ഹിന്ദു സന്യാസിയുടെ പാദങ്ങളില്‍ സ്പര്‍ശിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇതിനാല്‍ വ്യക്തമായി.

logo
South Check
southcheck.in