Fact Check: കോക്രോച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ തൂക്കിലേറ്റാന്‍ ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍? വീഡിയോയുടെ സത്യമറിയാം

പാര്‍ലമെന്റിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കവെ CJP യിലെ രണ്ടോ മൂന്നോ പേരെ തൂക്കിലേറ്റണമെന്നും അതിലൂടെ സര്‍‍ക്കാരിന്റെ ശക്തി അവര്‍ തിരിച്ചറിയുമെന്നും കേന്ദ്രമന്ത്രി പറയുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.
Fact Check: കോക്രോച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ തൂക്കിലേറ്റാന്‍ ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍? വീഡിയോയുടെ സത്യമറിയാം
Published on
2 min read

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് CJP നടത്തിയ സമരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി സമര്‍പ്പിച്ചതോടെ അവസാനിച്ചു. എന്നാല്‍ സമരം നടന്ന സമയത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ നടത്തിയതെന്ന തരത്തില്‍ ഒരു പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാര്‍ലമെന്റിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കവെ CJP യിലെ രണ്ടോ മൂന്നോ പേരെ തൂക്കിലേറ്റണമെന്നും അതിലൂടെ സര്‍‍ക്കാരിന്റെ ശക്തി അവര്‍ തിരിച്ചറിയുമെന്നും കേന്ദ്രമന്ത്രി പറയുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

Fact-check: 

പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും എഐ നിര്‍മിത വീഡിയോയാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന വീഡിയോയില്‍ പിടിഐ വാര്‍ത്താ ഏജന്‍സിയുടെ ലോഗോ കാണാം. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പ്രസ്തുത വീഡിയോ പങ്കിട്ട പിടിഐ-യുടെ എക്സ് പോസ്റ്റ് ലഭിച്ചു. 2026 ജൂലൈ 23 ന് പങ്കിട്ട വാര്‍ത്തയിലെ വീഡിയോയില്‍ കേള്‍ക്കുന്ന ഓഡിയോ പക്ഷേ വ്യത്യസ്തമാണ്. ഇതില്‍ അദ്ദേഹം പറയുന്നത്. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന കര്‍ശന നടപടികളെക്കുറിച്ചാണ്. അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുന്ന അദ്ദേഹം കോണ്‍ഗ്രസ് സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതായും ആരോപിക്കുന്നു.

ഇതോടെ പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാകാമെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍  കേന്ദ്രമന്ത്രി പീയൂഷ് ഗോയലും ഇത് വ്യാജമാണെന്ന് കാണിച്ച് എക്സില്‍ കുറിപ്പ് പങ്കുവെച്ചതായി കണ്ടെത്തി.

തുടര്‍ന്ന് വീഡിയോയുടെ ഒരു ഭാഗം ഹൈവ് മോഡറേഷന്‍ - എഐ ഡിറ്റക്ഷന്‍ ടൂള്‍ ഉപയോഗിച്ച് പരിശോധിച്ചു. ഇതിലെ ഓഡിയോ എഐ നിര്‍മിതമാണെന്ന് ഇതുവഴി സ്ഥിരീകരിച്ചു.

പ്രചാരണം വ്യാജമാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട്ചെക്ക് വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്

ഇതോടെ സിജെപി അംഗങ്ങളെ തൂക്കിലേറ്റി സര്‍ക്കാരിന്റെ ശക്തി പ്രകടമാക്കണമെന്ന തരത്തില്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പ്രസ്താവന നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്നും സ്ഥിരീകരിച്ചു.

logo
South Check
southcheck.in