Fact Check: ലീഗിനെതിരെ കെ സി വേണുഗോപാല്‍? വാര്‍ത്താകാര്‍ഡിന്റെ സത്യമറിയാം

ലീഗ് യുഡിഎഫിനെ വിരട്ടേണ്ടെന്നും ലീഗില്ലാതെ തന്നെ ഭരിക്കാന്‍ യുഡിഎഫിന് ഭൂരിപക്ഷമുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞതായി വാര്‍ത്താകാര്‍ഡിന്റെ രൂപത്തിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
Fact Check: ലീഗിനെതിരെ കെ സി വേണുഗോപാല്‍? വാര്‍ത്താകാര്‍ഡിന്റെ സത്യമറിയാം
Published on
2 min read

മുഖ്യമന്ത്രി സ്ഥാനത്തിനായി യുഡിഎഫില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഘടകകക്ഷിയായ മുസ്‍ലിം ലീഗിനെതിരെ കെ സി വേണുഗോപാല്‍ രംഗത്തെത്തിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ലീഗ് യുഡിഎഫിനെ വിരട്ടേണ്ടെന്നും ലീഗില്ലാതെ തന്നെ ഭരിക്കാന്‍ യുഡിഎഫിന് ഭൂരിപക്ഷമുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞതായി വാര്‍ത്താകാര്‍ഡിന്റെ രൂപത്തിലാണ്  പ്രചാരണം.

Fact-check 

പ്രചാരണം വ്യാജമാണെന്നും വ്യാജ കാര്‍ഡാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡില്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയിലെ പ്രധാന കീവേഡുകളുപയോഗിച്ച് നടത്തിയ പരിശോധനയിലൊന്നും ഇത്തരമൊരു വാര്‍ത്ത മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്താനായില്ല. യുഡിഎഫ് തീരുമാനത്തിന് പിന്തുണ നല്‍കുമെന്നാണ് ലീഗിന്റെ പ്രതികരണം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വിവിധ മാധ്യമങ്ങളില്‍ നല്‍കിയിട്ടുമുണ്ട്. 

തുടര്‍ന്ന് പ്രചരിക്കുന്ന കാര്‍ഡ് വിശദമായി പരിശോധിച്ചു. കാര്‍ഡിലെ വാചക ശൈലിയിലും താഴെ നല്‍കിയിരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ സമൂഹമാധ്യമ വിവരങ്ങളിലും ഫോണ്ടിലുമെല്ലാം ചെറിയ മാറ്റങ്ങള്‍ കണ്ടെത്തി. ന്യൂസ്കാര്‍ഡിലെ വാചകങ്ങളില്‍ പൊതുവെ ഫുള്‍സ്റ്റോപ്പ് ഉപയോഗിക്കാറില്ല. സമൂഹമാധ്യമ അക്കൗണ്ടുകളുടെ ലോഗോകളില്‍ ത്രെഡ്സ് ലോഗോ വ്യക്തമല്ല. മാത്രവുമല്ല, തീയതിയും ലോഗോയും ഏഷ്യാനെറ്റ് ന്യൂസ് എന്ന പേരും തമ്മില്‍ വേര്‍തിരിക്കുന്ന ചിഹ്നവും ഈയിടെയായി പങ്കിട്ട ഒരു കാര്‍ഡിലുമില്ല. 

ഇതോടെ പ്രചരിക്കുന്ന കാര്‍ഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാകാമെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് വെബ് ഡെസ്കുമായി ബന്ധപ്പെട്ടു. അവരുടെ പ്രതികരണം: 

ഈ കാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസിന്റേതല്ല. പഴയ കാര്‍ഡുകള്‍ എഡിറ്റ് ചെയ്ത് ഇത്തരം വ്യാജകാര്‍ഡുകള്‍ നിരവധി പ്രചരിക്കുന്നുണ്ട്. സമാനമായ രീതിയില്‍ വിജയ്‍യുടെ ടിവികെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചിത്രസഹിതം ഒരു കാര്‍ഡും പ്രചരിച്ചിരുന്നു. ചാനലിന്റെ ലോഗോ ഉപയോഗിച്ച് നടത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.


പ്രചരിക്കുന്ന കാര്‍ഡ് വ്യാജമാണെന്ന് വ്യക്തമാക്കിയ ഏഷ്യാനെറ്റ് ന്യൂസ് പങ്കിട്ട വാര്‍ത്താകാര്‍ഡും ലഭിച്ചു.

ഇതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. 

logo
South Check
southcheck.in