Fact Check: ഇന്ത്യ- പാക് സംഘര്‍ഷത്തിനിടെ എടിഎമ്മുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന പാക്കിസ്ഥാനിലെ ജനങ്ങള്‍? വീഡിയോയുടെ വാസ്തവം

പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി ശക്തമാക്കുന്ന സാഹചര്യത്തില്‍ എടിഎമ്മുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന പാക്കിസ്ഥാനിലെ ജനങ്ങളുടേതെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.
Fact Check: ഇന്ത്യ- പാക് സംഘര്‍ഷത്തിനിടെ എടിഎമ്മുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന പാക്കിസ്ഥാനിലെ ജനങ്ങള്‍? വീഡിയോയുടെ വാസ്തവം
Published on
2 min read

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ തിരിച്ചടി തുടരുന്ന പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍  സാമ്പത്തിക അനിശ്ചിതത്വം രൂക്ഷമാണെന്നും ജനങ്ങള്‍ എടിഎമ്മുകള്‍‍ക്ക് മുന്‍പില്‍ പണം പിന്‍വലിക്കാന്‍ ക്യൂ നില്‍ക്കുകയാണെന്നും അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.  നിരവധി പേര്‍ ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കുന്നിതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

Fact-check: 

പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും പ്രചരിക്കുന്ന വീഡിയോ പഴയതാണെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. 

പ്രചരിക്കുന്ന വീഡിയോയിലെ ഏതാനും കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ചില വീഡിയോകള്‍ യൂട്യൂബില്‍ കണ്ടെത്തി. TRT World എന്ന വെരിഫൈഡ് യൂട്യൂബ് വാര്‍ത്താ ചാനലില്‍ 2021 ഓഗസ്റ്റ് 31 നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അഫ്ഗാനിലെ ജനങ്ങള്‍ കാബൂളിലെ ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കാ‍ന്‍ ക്യൂ നില്‍ക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ  നല്‍കിയിരിക്കുന്നത്.

ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. France 24 എന്ന യൂട്യൂബ് ചാനല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ യുഎസ് സൈന്യം പിന്‍വാങ്ങിയതോടെ അഫ്ഗാനിസ്ഥാനിലെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ച നേരിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിലും പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ചില ഭാഗമങ്ങള്‍ കാണാം. 2021 ഓഗസ്റ്റ് 21 ന് തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

കൂടുതല്‍ വ്യക്തതയ്ക്കായി നടത്തിയ പരിശോധനയില്‍ നിരവധി മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയതായി കണ്ടെത്തി. അഫ്ഗാനില്‍ താലിബാന്‍ ഭരണമേറ്റെടുത്തതിന് പിന്നാലെ നേരത്തെ ഒരുമാസത്തോളം അടച്ചിട്ട ബാങ്കുകള്‍ തുറക്കുകയും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പണം പിന്‍വലിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബാങ്കുകളിലും എടിഎമ്മുകളിലും വലിയ തിരക്കനുഭവപ്പെട്ടത്. റിപ്പോര്‍ട്ടുകളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലേതിന് സമാനമായ ചിത്രങ്ങളും കാണാം. 

ഇതോടെ പ്രചാരണം വ്യാജമാണെന്നും ചിത്രത്തിന് നിലവിലെ ഇന്ത്യ-പാക് സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി. 

Related Stories

No stories found.
logo
South Check
southcheck.in