Fact Check: UDF അധികാരത്തിലെത്തിയാല്‍ പത്മനാഭസ്വാമി ക്ഷേത്രനിധി റവന്യൂവകുപ്പിലേക്ക് മാറ്റുമെന്ന് സമദാനി?

നിയസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ച് അധികാരത്തിലെത്തിയാല്‍ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി റവന്യൂവകുപ്പിലേക്ക് മാറ്റുമെന്നും ക്ഷേത്രത്തിന് ഇതില്‍ അവകാശമില്ലെന്നും അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞതായാണ് പ്രചാരണം.
Fact Check: UDF അധികാരത്തിലെത്തിയാല്‍ പത്മനാഭസ്വാമി ക്ഷേത്രനിധി റവന്യൂവകുപ്പിലേക്ക് മാറ്റുമെന്ന് സമദാനി?
Published on
1 min read

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധിയില്‍ ക്ഷേത്രത്തിന് അവകാശമില്ലെന്നും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഈ സ്വത്ത് റവന്യൂവകുപ്പിലേക്ക് മാറ്റുമെന്നും അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. സമദാനിയുടെ ഒരു ചിത്രത്തില്‍ എഴുതിച്ചേര്‍ത്ത വാചകങ്ങളടങ്ങുന്ന സന്ദേശം ഒരു വാര്‍ത്താകാര്‍ഡ് രൂപത്തിലാണ് പ്രചരിക്കുന്നത്.

Fact-check: 

പ്രചാരണം വ്യാജമാണെന്നും അബ്ദുസ്സമദ് സമദാനി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലവിലെ പാര്‍ലമെന്റംഗമായ ഒരാള്‍ ‍ഇത്തരമൊരു പ്രസ്താവന നടത്തിയാല്‍ അത് വലിയ വാര്‍ത്തയാകേണ്ടതാണ്. എന്നാല്‍ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അത്തരം വാര്‍ത്തകളൊന്നും കണ്ടെത്താനായില്ല. 

തുടര്‍ന്ന് പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി പരിശോധിച്ചു. ഒരു വാര്‍ത്താകാര്‍ഡ് എന്ന നിലയിലാണിത് പ്രചരിക്കുന്നതെങ്കിലും ഇതില്‍ ഏതെങ്കിലും ചാനലിന്റെയോ മാധ്യമസ്ഥാപനത്തിന്റെയോ പേരോ ലോഗോയോ ഇല്ല. മാത്രവുമല്ല, സമദാനിയുടെ ചിത്രത്തിന്റെ പശ്ചാത്തലം യഥാര്‍ത്ഥമല്ല. മുന്നില്‍ വെച്ചിരിക്കുന്ന ചാനല്‍ മൈക്കുകളും എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് പരിശോധനയില്‍ വ്യക്തമായി.

തുടര്‍ന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വെബ്സൈറ്റ് പരിശോധിച്ചു.  ക്ഷേത്രത്തിന്റെ എല്ലാകാര്യങ്ങളിലും അധികാരം ഭരണസമിതി ഉള്‍പ്പെടെ കമ്മിറ്റികള്‍ക്കാണെന്നും സര്‍ക്കാറിന് നേരിട്ട് ക്ഷേത്രകാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും കണ്ടെത്തി. ഈ സാഹചര്യത്തില്‍ സ്വത്ത് റവന്യൂവകുപ്പിലേക്ക് മാറ്റുമെന്ന് സമദാനി പറഞ്ഞതായി നടത്തുന്ന പ്രചാരണത്തിന് പ്രസക്തിയില്ലെന്ന് വ്യക്തമായി.

തുടര്‍ന്ന് ഔദ്യോഗിക സ്ഥിരീകരണത്തിനായി അബ്ദുസ്സമദ് സമദാനിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും സമദാനിയുടെ ചിത്രമുപയോഗിച്ച് നടത്തുന്ന വ്യാജ പ്രചാരണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഓഫീസ് അറിയിച്ചു. 

ഇതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.

Related Stories

No stories found.
logo
South Check
southcheck.in