Fact Check: തകര്‍ന്ന റോഡുകളില്‍ വേറിട്ട പ്രതിഷേധം - ഈ വീഡിയോ കേരളത്തിലേതോ?

യമരാജന്റെയും ചിത്രഗുപ്തന്റെയും വേഷമണിഞ്ഞ് റോഡിലെ കുഴികള്‍ അളന്ന് റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ വേറിട്ട രീതിയില്‍ പ്രതിഷേധിക്കുന്ന ചിലരുടെ ദൃശ്യങ്ങളാണ് കേരളത്തിലേതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact Check: തകര്‍ന്ന റോഡുകളില്‍ വേറിട്ട പ്രതിഷേധം - ഈ വീഡിയോ കേരളത്തിലേതോ?
Published on
2 min read

റോഡുകളുടെ ശോചനീയാവസ്ഥയില്‍ പല പ്രതിഷേധങ്ങളും നടക്കാറുണ്ട്. എന്നാല്‍ വേറിട്ട ഒരു പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  കേരളത്തിലേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ യമരാജന്റെയും ചിത്രഗുപ്തന്റെയും വേഷമണിഞ്ഞ രണ്ടുപേര്‍ റോഡിലെ കുഴികളുടെ അളവെടുക്കുന്നത് കാണാം. രസകരമായ രീതിയില്‍ ആവിഷ്ക്കരിച്ച വീഡിയോയില്‍ അസ്ഥികൂടത്തിന്റെ വേഷമണിഞ്ഞ രണ്ടുപേര്‍ കുഴികള്‍ ചാടിക്കടക്കുന്നുമുണ്ട്. ഒരു ലോംഗ് ജംപ് മത്സരത്തിന്റ  വിധത്തില്‍ ചിത്രീകരിച്ച വീഡിയോയ്ക്കൊപ്പം കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും പരിഹസിച്ചാണ് സന്ദേശം പങ്കുവെച്ചിരിക്കുന്നത്

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഈ വീഡിയോ കേരളത്തിലേതല്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. 

ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ വീഡിയോയിലെ സംസാരം മലയാളത്തിലല്ലെന്ന്  വ്യക്തമായി. വേഷമണിഞ്ഞവരുടെ മാത്രല്ല, പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന മറ്റ് സംസാരങ്ങളും മലയാളത്തിലല്ല. കൂടാതെ റോഡിനരികിലായി കാണുന്ന കെട്ടിടത്തില്‍ എഴുതിയിരിക്കുന്നത് കന്നഡയിലോ തെലുങ്കിലോ ആണെന്ന സൂചനയും ലിച്ചു. തുടര്‍ന്ന് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഈ സൂചനകളെ സാധൂകരിക്കുന്ന ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 

കര്‍ണാടകയിലെ പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമമായ News Nine 2024 ഓഗസ്റ്റ് 28ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ സംഭവം നടന്നിരിക്കുന്നത് കര്‍ണാടകയിലെ ഉഡുപ്പിയിലാണ്. യമരാജന്റെയും ചിത്രഗുപ്തന്റെയും വേഷമണിഞ്ഞ് റോഡ് പരിശോധിക്കുന്നു എന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  ഉഡുപ്പി എന്ന സൂചന ഉള്‍പ്പെടുത്തി പരിശോധിച്ചതോടെ ഏഷ്യാനെറ്റ് ഉള്‍പ്പെടെ മറ്റ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ റിപ്പോര്‍ട്ട് നല്‍കിയതായി കണ്ടെത്തി. 

ആദി ഉഡുപ്പി - മാല്‍പേ റോഡിലായിരുന്നു സംഭവമെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാരുടെ ദുരിതം ചിത്രീകരിക്കുന്ന തരത്തില്‍ റോഡിലെ കുഴികള്‍ക്കു കുറുകെ ചാടി അതിന്റെ നീളവും പരപ്പും അളന്ന് നടത്തിയ വേറിട്ട പ്രതിഷേധമെന്ന നിലയ്ക്കാണ് റിപ്പോര്‍ട്ട്. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദേശീയമാധ്യമങ്ങളടക്കം ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. Times of India യും ഇതേദിവസം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  NDTV വെബ്സൈറ്റില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യം ഉള്‍പ്പെടെ ഈ റിപ്പോര്‍ട്ട് നല്‍കിയതായി കാണാം. 

ഇതോടെ സംഭവം കേരളത്തിലേതാണെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. 

Related Stories

No stories found.
logo
South Check
southcheck.in