Fact Check: പ്രിയങ്കാഗാന്ധി നൃത്തം ചെയ്യുന്ന വീഡിയോ വയനാട്ടിലേതോ? സത്യമറിയാം

വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കാഗാന്ധി മത്സരിക്കാനെത്തിയ പശ്ചാത്തലത്തിലാണ് അവര്‍‌ സ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ വയനാട്ടിലേതെന്ന തരത്തില്‍ പ്രചരിക്കുന്നത്.
Fact Check:  പ്രിയങ്കാഗാന്ധി നൃത്തം ചെയ്യുന്ന വീഡിയോ വയനാട്ടിലേതോ? സത്യമറിയാം
Published on
2 min read

ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന വയനാട്ടില്‍ പ്രചാരണങ്ങള്‍ക്കൊപ്പം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമെല്ലാം സജീവമാവുകയാണ്. 2024 നവംബര്‍ 13നാണ് വയനാട് ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ ജയിച്ച രാഹുല്‍ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞതിന് പിന്നാലെ പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസിനുവേണ്ടി മത്സരരംഗത്ത്. ഒക്ടോബര്‍ 23 നാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതിന്റെ ഭാഗമായി വലിയ റോഡ്ഷോയും സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ സ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങളെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അഭിനയമാണിതെന്ന തരത്തില്‍ പരിഹാസത്തോടെയാണ് നിരവധി പേര്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ വയനാട്ടില്‍നിന്നുള്ളതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേമയാക്കിയതോടെ ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. NDTV 2024 മെയ് 22ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇത് ഝാര്‍ഖണ്ഡിലെ ഗോത്രവിഭാഗത്തിലെ സ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്തതായാണ് വാര്‍ത്ത. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഝാര്‍ഖണ്ഡിലെത്തിയ പ്രിയങ്ക പരമ്പരാഗത കലാരൂപങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ അനുമോദിക്കുകയും അവര്‍ക്കൊപ്പം സമയം പങ്കിടുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സൂചനകളും തിയതിയും ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ റിപ്പോര്‍ട്ടുകളും വീഡിയോകളും ലഭ്യമായി. 2024 മെയ് 22ന് ANI എക്സില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നതും ഇതേ അടിക്കുറിപ്പോടെയാണ്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്ത്യാടുഡേയുടെ ഇന്‍സ്റ്റഗ്രാം പേജിലും വിവിധ പ്രാദേശിക ചാനലുകളുടെ വെബ്സൈറ്റുകളിലുമെല്ലാം ഈ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.

ഇതോടെ സംഭവം 2024 മെയ് മാസത്തില്‍ ഝാര്‍ഖണ്ഡില്‍ നടന്നതാണെന്നും വയനാടുമായോ നിലവിലെ വയനാട് ഉപതിരഞ്ഞെടുപ്പുമായോ സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.

Related Stories

No stories found.
logo
South Check
southcheck.in