
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം വഷളായതോടെ ഇരുരാജ്യങ്ങളും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തകര്‍ന്നുവീണതെന്ന അവകാശവാദത്തോടെ ഒരു യുദ്ധവിമാനത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിമാനം ഇന്ത്യ വെടിവെച്ചിട്ടതാണെന്നും ആക്ഷേപഹാസ്യേന ‘അജ്ഞാത കാരണങ്ങളാല്‍’ തകര്‍ന്നുവീണുവെന്നും ചില പോസ്റ്റുകളില്‍ കാണാം.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംഭവത്തിന് പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധമില്ലെന്നും പഴയ വീഡിയോയാണിതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ദൃശ്യത്തിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ Roya News English എന്ന യൂട്യൂബ് ചാനലില്‍ 2025 ഏപ്രില്‍ 15ന് പങ്കുവെച്ച ഷോട്ട്സ് വീഡിയോ കണ്ടെത്തി.
പാക്കിസ്ഥാനി മിറാഷ് ജെറ്റ് യുദ്ധവിമാനം യന്ത്രത്തകരാറു മൂലം തകര്‍ന്നുവീണുവെന്നും പൈലറ്റുമാര്‍ രണ്ടുപേരും സുരക്ഷിതാണെന്നുമാണ് വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണം.
ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ UptoMails എന്ന മറ്റൊരു യൂട്യൂബ് ചാനലിലും ഏപ്രില്‍ 17ന് ഈ വീഡിയോ നല്‍കിയതായി കണ്ടെത്തി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവമെന്നും യന്ത്രത്തകരാറാണ് അപകടകാരണമെന്നും വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണത്തില്‍ പറയുന്നു.
ഇതോടെ സംഭവം പഹല്‍ഗാം ഭീകരാക്രമണത്തിന് മുന്‍പ് നടന്നതാണെന്ന് വ്യക്തമായി. ഇന്ത്യ ടിവി ഉള്‍പ്പെടെ കൂടുതല്‍ മാധ്യമങ്ങളുടെ വിശദമായ റിപ്പോര്‍ട്ടുകള്‍ തുടര്‍ന്ന് പരിശോധിച്ചു. പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യമുള്‍പ്പെടെ ഇന്ത്യ ടിവി നല്‍കിയ റിപ്പോര്‍ട്ടില്‍ പാകിസ്ഥാൻ വ്യോമസേനയുടെ പരിശീലന വിമാനമായ മിറാഷ് വി റോസാണ് തകര്‍ന്നു വീണതെന്നും ലാഹോറിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് വെഹാരി ജില്ലയിലാണ് അപകടമെന്നുമാണ് നല്‍കിയിരിക്കുന്നത്.
മെഹ്ര്‍ ന്യൂസ് എന്ന ഇറാനി മാധ്യമവും അപകടം സംബന്ധിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. തകര്‍ന്നുവീണ പാക്കിസ്ഥാന്‍ വിമാനത്തിന്റെ ദൃശ്യം പെഹല്‍ഗാം ഭീകരാക്രമണത്തിന് മുന്‍പുള്ളതാണെന്നും യന്ത്രത്തകരാറു മൂലമാണ് അപകടമുണ്ടായതെന്നും സ്ഥിരീകരിച്ചു.