Fact Check: പശ്ചിമബംഗാളില്‍ ഹൈന്ദവരെ ആക്രമിച്ച മുസ്‍ലിംകളെ സൈന്യം അറസ്റ്റ് ചെയ്യുന്ന വീഡിയോ? ദൃശ്യങ്ങളുടെ സത്യമറിയാം

Fact Check: പശ്ചിമബംഗാളില്‍ ഹൈന്ദവരെ ആക്രമിച്ച മുസ്‍ലിംകളെ സൈന്യം അറസ്റ്റ് ചെയ്യുന്ന വീഡിയോ? ദൃശ്യങ്ങളുടെ സത്യമറിയാം

വഖഫ് നിയമഭേദഗതിയ്ക്കെതിരായ പ്രതിഷേധം കനക്കുന്ന പശ്ചിമബംഗാളില്‍ ഹൈന്ദവര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ട മുസ്‍ലിംകളെ സൈനികര്‍ പിടികൂടുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Published on

പശ്ചിമബംഗാളില്‍ അക്രമകാരികളായ മുസ്‍ലിംകളെ സൈനികര്‍ പിടികൂടുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വഖഫ് നിയമഭേഗതിയ്ക്കെതിരായ പ്രതിഷേധങ്ങള്‍ കനത്ത പശ്ചാത്തലത്തിലാണ് ഹൈന്ദവര്‍ക്കെതിരെ ആക്രമണമഴിച്ചുവിട്ട മുസ്‍ലിം യുവാവിനെ സൈനികര്‍ പിടികൂടുന്നുവെന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

വാട്സാപ്പ് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് വര്‍ഗീയ വിവരണത്തോടെ വീഡിയോ പങ്കുവെയ്ക്കുന്നത്.

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദൃശ്യങ്ങള്‍ ഇന്ത്യയിലേതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന വീഡിയോയില്‍ ബാംഗ്ല വിഷന്‍ എന്ന ചാനലിന്റെ ലോഗോ കാണാം. ഇത് ബംഗ്ലാദേശിലെ വാര്‍ത്താചാനലായതിനാല്‍ സംഭവം ബംഗ്ലാദേശിലേതാകാമെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് പ്രസ്തുത ചാനല്‍ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതോടെ പ്രചരിക്കുന്ന ദൃശ്യങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് 2024 ഒക്ടോബര്‍ 29ന് പങ്കുവെച്ചതായി കണ്ടെത്തി. 

ബംഗ്ലാദേശിലെ മുഹമ്മദ്പൂരില്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സംബന്ധിച്ചാണ് വാര്‍ത്ത. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മറ്റൊരു ബംഗ്ലാദേശി മാധ്യമമായ ജമുന ടിവിയും യൂട്യൂബില്‍ ഇതേ വാര്‍ത്ത പങ്കുവെച്ചതായി കണ്ടെത്തി. 

വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണമനുസരിച്ച്  മുഹമ്മദ്പൂരിലെ ജനീവ ക്യാമ്പിലായിരുന്ന സൈനിക ഓപ്പറേഷന്‍.   പരിശോധനയില്‍ ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ജമുന ടിവി റിപപ്ോര്‍ട്ട് ചെയ്യുന്നു.  രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധനയെന്നു മയക്കുമരുന്നടക്കം പിടികൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തുടര്‍ന്ന് ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ വിവിധ ബംഗ്ലാദേശി പ്രാദേശിക ഓണ്‍ലൈന്‍ ചാനലുകളില്‍ ഈ വാര്‍ത്ത കണ്ടെത്തി. 

2024 ഒക്ടോബര്‍ 28 നായിരുന്നു റെയ്ഡ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മയക്കുമരുന്ന വ്യാപാരവുമായി ബന്ധപ്പെട്ട രഹസ്യവിവരത്തെത്തുട്ര‍ന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള‍ടക്കം കണ്ടെത്തിയത്. 

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വീഡിയോ പഴയതും ബംഗ്ലാദേശില്‍നിന്നുള്ളതാണെന്നും സ്ഥിരീകരിച്ചു. 

logo
South Check
southcheck.in