
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ പാക്കിസ്ഥാന് 2025 മെയ് ഏഴിന് പുലര്‍ച്ചെ കനത്ത തിരിച്ചടി നല്‍കി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നപേരില്‍ നടത്തിയ സൈനിക നീക്കത്തില്‍ പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ഇതിന് പിന്നാലെ പാക്കിസ്ഥാന്റെ യുദ്ധവിമാനം ഇന്ത്യ വെടിവെച്ച് വീഴ്ത്തുന്ന ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൈന പാക്കിസ്ഥാന് സമ്മാനമായി നല്‍കിയ ജെഎഫ്-17 യുദ്ധവിമാനമാണിതെന്ന കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടിരിക്കുന്നത്.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഡിജിറ്റല്‍ ഗെയിമിലേതാണെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ദൃശ്യങ്ങള്‍ ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചതായി കണ്ടെത്തി. Gaming Zone 5005 എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജില്‍ 2025 മാര്‍ച്ച് 12 നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ദൃശ്യങ്ങള്‍ പഹല്‍ഗാം ഭീകരാക്രമണത്തിനും ഒരുമാസം മുന്‍പുതന്നെ പങ്കുവെച്ചതാണെന്ന് വ്യക്തമായി.
വീഡിയോ സംബന്ധിച്ച് വിശദമായി നടത്തിയ പരിശോധനയില്‍ ഇത് യഥാര്‍ത്ഥ ദൃശ്യങ്ങളല്ലെന്ന് വ്യക്തമായി. Sam Missile track Mig-29 In Dcs World എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചരിക്കുന്ന വീഡിയോ ഡിജിറ്റല്‍ വീഡിയോ സിമുലേറ്റര്‍ ഗെയിമിലെ ദൃശ്യമാണ്. DCS അഥവാ ഡിജിറ്റല്‍ കോംബാറ്റ് സിമുലേറ്റര്‍ എന്ന ഗെയിമിങ് പ്ലാറ്റ്ഫോമില്‍ ഇത്തരം യുദ്ധവിമാനങ്ങളുടെ ഡിജിറ്റല്‍ ഗെയിമുകള്‍ ലഭ്യമാണ്. ത്രിമാനഘടനയില്‍ ഇത്തരം ഗെയിമുകള്‍ അവതരിപ്പിക്കുന്ന വിവിധ പ്ലാറ്റ്ഫോമുകളുണ്ട്. ഈ ഗെയിം കളിക്കുന്നവര്‍ അതിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുമുണ്ട്.
പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്ന പേജില്‍ ഇത്തരത്തില്‍ നിരവധി സിമുലേറ്റഡ് വീഡിയോകള്‍ കണ്ടെത്താനായി. ഇന്‍സ്റ്റഗ്രാം പേജിനെക്കുറിച്ച് നല്‍കിയ ആമുഖത്തിലും ഗെയിം വീഡിയോകള്‍ നിര്‍മിക്കാനും പങ്കുവെയ്ക്കാനുമുള്ള പേജെന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും ഇന്ത്യ-പാക് സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.
അതേസമയം ചൈന നല്‍കിയ പാക്കിസ്ഥാന്റെ ജെഎഫ്-17 യുദ്ധവിമാനം ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ സൈനികാക്രമണത്തിലോ പിന്നാലെ അതിര്‍ത്തിയിലുണ്ടായ സൈനികാക്രമണത്തിലോ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ സൈന്യമോ പ്രതിരോധ മന്ത്രാലയമോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ചുരുക്കത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും ഓപ്പറേഷന്‍ സിന്ദൂറുമായോ ഇന്ത്യ-പാക് സംഘര്‍ഷവുമായോ ബന്ധമില്ലെന്നും വ്യക്തമായി.