Fact Check: ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണം? തകര്‍ന്നുവീഴുന്ന മിസൈല്‍ ദൃശ്യങ്ങളുടെ വാസ്തവം

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കെതിര സൈനിക നീക്കമാരംഭിച്ച പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വിക്ഷേപണത്തിനിടെ മിസൈല്‍ തകര്‍ന്നുവീഴുന്ന വീഡിയോ പ്രചരിക്കുന്നത്. ചിലര്‍ ഇത് പാക്കിസ്ഥാന്‍ നേരത്തെ നടത്തിയ പരീക്ഷണങ്ങളിലൊന്നാണെന്നും പരാമര്‍ശിച്ചതായി കാണാം.
Fact Check:  ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണം? തകര്‍ന്നുവീഴുന്ന മിസൈല്‍ ദൃശ്യങ്ങളുടെ വാസ്തവം
Published on
2 min read

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ - പാക്കിസ്ഥാന്‍ നയതന്ത്രബന്ധം വഷളായിരിക്കുകയാണ്. സിന്ധു നദീജല കരാര്‍ ഉള്‍പ്പെടെ മരവിപ്പിച്ച ഇന്ത്യന്‍ നടപടിയ്ക്ക് മറുപടിയെന്നോണം ഇന്ത്യയ്ക്ക് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാനും നിലപാട് കടുപ്പിച്ചു. ഇരുരാജ്യങ്ങളും സൈനികാഭ്യാസങ്ങള്‍ക്കും തുടക്കം കുറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന്റെ മിസൈല്‍‌ പരീക്ഷണദൃശ്യമെന്ന വിവരണത്തോടെ ഒരു വീ‍ഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇന്ത്യയ്ക്കെതിരെ മിസൈല്‍ പരീക്ഷണം നടത്തുന്ന ദൃശ്യമെന്നും നേരത്തെ പാക്കിസ്ഥാന്‍ നടത്തി പരാജയപ്പെട്ട മിസൈല്‍ ദൗത്യമെന്നും വ്യത്യസ്ത വിവരണങ്ങളോടെ വീഡിയോ പ്രചരിക്കുന്നതായി കാണാം. 

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദൃശ്യങ്ങള്‍ല പാക്കിസ്ഥാനിലേതല്ലെന്നും ഇത്  12 വര്‍ഷത്തോളം പഴയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പ്രസ്തുത വീഡിയോ ദൃശ്യങ്ങള്‍ ചില വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ ഉപയോഗിച്ചതായി കണ്ടെത്തി. 

2013 ജൂലൈ 2 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ റഷ്യന്‍ റോക്കറ്റ് ‘പ്രോട്ടോണ്‍’ വിക്ഷേപണത്തിനിടെ തകര്‍ന്നുവീണത് സംബന്ധിച്ചാണ് വാര്‍ത്ത. കസാക്കിസ്ഥാനില്‍ വിക്ഷേപണം പരാജയപ്പെട്ട സംഭവം 2013 ജൂലൈ രണ്ടിനായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ യൂറോന്യൂസ് എന്ന യൂട്യൂബ് ചാനലില്‍ പ്രചരിക്കുന്ന വീഡിയോ സഹിതം ഈ റിപ്പോര്‍ട്ട് കണ്ടെത്തി.

മൂന്ന് ദിശാസൂചികാ ഉപഗ്രഹങ്ങളുമായി പറന്നുയര്‍ന്ന പ്രോട്ടോൺ-എം ബൂസ്റ്റർ റോക്കറ്റാണ് ദൗത്യം പരാജയപ്പെട്ട് തകര്‍ന്നുവീണതെന്ന് വീഡിയോയ്ക്കൊപ്പം നല്‍കിയ വിവരണത്തില്‍ വ്യക്തമാക്കുന്നു.  2013 ജൂലൈ 2നാണ് ഈ വാര്‍ത്തയും പങ്കുവെച്ചിരിക്കുന്നത്. 

ദി ടെലിഗ്രാഫും യൂട്യൂബ് ചാനലില്‍ ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. കസാക്കിസ്ഥാനിലുണ്ടായ ദൗത്യ പരാജയത്തെക്കുറിച്ച് ഇതേ തിയതിയില്‍ തന്നെയാണ് ടെലഗ്രാഫും ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത നല്‍കിയിരിക്കുന്നത്. 

ഇതോടെ പ്രചാരണം അടിസ്ഥാനഹരിതമാണെന്നും 12 വര്‍ഷത്തോളം പഴക്കമുള്ള വീഡിയോയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നതെന്നും സ്ഥിരീകരിച്ചു. ദൃശ്യങ്ങള്‍ കസാക്കിസ്ഥാനില്‍ റഷ്യന്‍ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതിന്റേതാണെന്നും പാക്കിസ്ഥാനുമായി ബന്ധമില്ലെന്നും വ്യക്തമായി. 

Related Stories

No stories found.
logo
South Check
southcheck.in