ചാണകത്തില്‍നിന്ന് പാചകവാതകം നിര്‍മിക്കാമെന്ന തരത്തില്‍ ഉത്തര്‍പ്രദേശിലെ സഹോദരങ്ങളായ യുവാക്കള്‍ വലിയൊരു കണ്ടുപിടിത്തം നടത്തിയതായും ഇത്തരത്തില്‍ നിര്‍മിച്ച സിലിണ്ടറുകള്‍ വിപണിയിലിറക്കിയതായും അവകാശപ്പെട്ട് ഒരു ചിത്രവും സന്ദേശവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ അക്ഷയ്, ശ്രാവൺ എന്നീ സഹോദരങ്ങളാണ് ചാണകത്തിൽ നിന്ന് പാചകവാതകം നിർമിച്ചതെന്നാണ് അവകാശവാദം.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇത്തരമൊരു സംഭവമില്ലെന്നും ചിത്രത്തിലേത് സാധാരണ എല്‍പിജി പാചകവാതക സിലിണ്ടറാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന പേരുകളും സ്ഥലങ്ങളും കീവേഡുകളായി നടത്തിയ പരിശോധനയില്‍ വിശ്വസനീയമായ റിപ്പോര്‍ട്ടുകളൊന്നും ഇതുസംബന്ധിച്ച് ലഭിച്ചില്ല. ഇതോടെ പ്രചാരണം വ്യാജമാകാമെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് സന്ദേശത്തിനൊപ്പം പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചു. ഈ ചിത്രമുപയോഗിച്ച് ആജ്തക് വാര്‍ത്താ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലഭിച്ചു.
വാണിജ്യ ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ ഇന്ധനക്ഷമത കൂടിയ എല്‍പിജി സിലിണ്ടറുകളാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ സിലിണ്ടറിനെക്കാള്‍ വിലകൂടിയതാണെങ്കിലും ഇന്ധനക്ഷമതയിലെ മാറ്റമാണ് ഇതിന്റെ പ്രധാന സവിശേഷതയായി പറയുന്നത്. എക്സ്ട്രാ തേജ് എന്ന പേരിലാണ് ഇവ വിപണിയിലെത്തുന്നത്.
ഈ സൂചനകളുപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ വെബ്സൈറ്റില്‍ പ്രസ്തുത സിലിണ്ടറിനെക്കുറിച്ച് നല്‍കിയ വിവരങ്ങള്‍ കണ്ടെത്തി.
ഇതോടെ പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്ന ചിത്രത്തിലേത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ എല്‍പിജി സിലിണ്ടറാണെന്നും വ്യക്തമായി.