Malayalam

Fact Check: മില്‍മ വാര്‍ഷികത്തോടനുബന്ധിച്ച് ക്യാഷ് പ്രൈസ്? വാട്സാപ്പില്‍ പ്രചരിക്കുന്ന ലിങ്കിന്റെ വാസ്തവം

മില്‍മയുടെ വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് 50,000 രൂപവരെ ക്യാഷ് പ്രൈസ് ലഭിക്കുമെന്ന തരത്തിലാണ് ലിങ്ക് വാട്സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നത്.

HABEEB RAHMAN YP

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മില്‍മ ഉപഭോക്താക്കള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. വാട്സാപ്പിലാണ് പ്രധാനമായും ഇത്തരമൊരു ലിങ്ക് പ്രചരിക്കുന്നത്. 50,000 രൂപ വരെ ക്യാഷ് പ്രൈസ് നേടാന്‍ അവസരമെന്ന പേരിലാണ് മില്‍മയുടെ ലോഗോ ഉള്‍പ്പെടെ ഒരു ലിങ്കും സന്ദേശവും പ്രചരിക്കുന്നത്. 

Fact-check: 

പ്രചാരണം വ്യാജമാണെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയ വ്യാജ ലിങ്കാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

മില്‍മയുടെ വാര്‍ഷികം ഏപ്രിലിലാണ്. വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ഏപ്രിലില്‍ വിവിധ പരിപാടികളും മില്‍മ സംഘടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാകാനുള്ള സൂചനകളാണ് ആദ്യം ലഭിച്ചത്. തുടര്‍ന്ന് പ്രചരിക്കുന്ന ലിങ്ക് വിശദമായി പരിശോധിച്ചു. മില്‍മയുടെ ഔദ്യോഗിക വെബ്സൈറ്റ് ഡൊമൈനില്‍നിന്നുള്ള ലിങ്കല്ല പ്രചരിക്കുന്നതെന്ന് വ്യക്തമായി. തുടര്‍ന്ന് സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച ശേഷം കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പ്രചരിക്കുന്ന ലിങ്ക് പരിശോധിച്ചു. 

ലിങ്കിന്റെ ഹോം പേജില്‍ ലളിതമായ ചില ചോദ്യങ്ങളാണ് ആദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു സര്‍വേയുടെ രീതിയില്‍ ചില വ്യക്തിഗത വിവരങ്ങളുമുണ്ട്.

ഇതിന് താഴെയായി നിരവധി കമന്റുകള്‍ കാണാം. സമൂഹമാധ്യങ്ങളുടേതിന് സമാനമായ രൂപകല്പനയില്‍ വ്യാജമായി തയ്യാറാക്കിയതാണ് ഈ കമന്റുകള്‍ എന്ന് വിശദമായ പരിശോധനയില്‍ കണ്ടെത്തി. 

തുടര്‍ന്ന് ചില വിവരങ്ങള്‍ നല്‍കിയ ശേഷം അടുത്ത പേജ് പരിശോധിച്ചു. ഇതില്‍ ആദ്യഘട്ട ഉത്തരങ്ങള്‍ സേവ് ചെയ്തതായും രണ്ടാംഘട്ടത്തില്‍ ഭാഗ്യപരീക്ഷണമെന്ന നിലയില്‍ ക്യാഷ്പ്രൈസ് അടങ്ങിയ ബോക്സുകള്‍ ക്ലിക്ക് ചെ്യത് തിരഞ്ഞെടുക്കാനുമാണ് നിര്‍ദേശം. പരമാവധി മൂന്ന് ക്ലിക്കുകളാണ് അനുവദിക്കുക. എന്നാല്‍ മൂന്നാമത്തെ ക്ലിക്കിനോ അതിന് മുന്‍പോ തന്നെ സമ്മാനം ലഭിച്ചതായി സന്ദേശം നല്‍കുന്ന തരത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

ഇതിന് ശേഷം വരുന്ന സ്ക്രീനില്‍ വാട്സാപ്പിലേക്കോ മെസഞ്ചറിലേക്കോ കണക്ട്  ചെയ്യാനും ഈ മെസേജ് മറ്റുള്ളവരുമായി പങ്കിടാനോ ആണ് സന്ദേശത്തില്‍ പറയുന്നത്.  നേരിട്ട് ആപ്പുകളിലേക്ക് പ്രവേശിക്കാനുള്ള ലിങ്കുകളും പേജില്‍ കാണാം. 

ഈ ഘട്ടത്തില്‍ നിന്ന് മുന്നോട്ടുപോകുന്നതില്‍ സുരക്ഷാപ്രശ്നങ്ങളുണ്ടെന്നതിനാല്‍ അന്വേഷണം ഇവിടെ അവസാനിപ്പിച്ചു. തുടര്‍ന്നുള്ള പേജില്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ ലക്ഷ്യമിട്ടാണ് ഇത്തരം ലിങ്കുകള്‍ പ്രചരിക്കുന്നത്. മാത്രവുമല്ല, വാട്സാപ്പ് പോലുള്ള ആപ്പുകളുമായി കണക്ട് ചെയ്യുന്നതോടെ നിരവധി പേരിലേക്ക് ഈ ലിങ്ക് പ്രചരിക്കുന്നു. 

വ്യാജ ലിങ്ക് സംബന്ധിച്ച് മില്‍മ തന്നെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ നല്‍കിയ  മുന്നറിയിപ്പ് സന്ദേശവും ലഭിച്ചു. 

ഇതോടെ പ്രചാരണം വ്യാജമാണെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയ വ്യാജ ലിങ്കാണ് പ്രചരിക്കുന്നതെന്നും വ്യക്തമായി. 

Fact Check: Women taking shelter during Japan earthquake caught on tape? No, here’s the truth

Fact Check: பள்ளி மாணவர்கள் பீஸ்ட் பட பாடல் பாடினரா? தவெக ஆட்சியில் நடைபெற்றதா

Fact Check: ಟರ್ಕಿಯಲ್ಲಿ ಕಟ್ಟಡ ಧ್ವಂಸಗೊಳಿಸುವ ವೀಡಿಯೊವನ್ನು ವೆನೆಜುವೆಲಾ ಭೂಕಂಪದ ದೃಶ್ಯವೆಂದು ಹಂಚಿಕೊಳ್ಳಲಾಗಿದೆ

Fact Check: వైరల్ అవుతున్న వీడియో గాజియాబాద్ ఘటనకు సంబంధించినది కాదు

Fact Check: CRPF personnel criticise PM Modi? No, video is AI-generated