Malayalam

Fact Check: പകര്‍ച്ചവ്യാധി മരണം ദൈവനിശ്ചയമെന്ന് മന്ത്രി പി കെ ബഷീര്‍? വാര്‍ത്താകാര്‍ഡിന്റെ സത്യമറിയാം

പകര്‍ച്ച വ്യാധി മരണവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ മരണം ദൈവനിശ്ചയമാണെന്നും വിധിക്കപ്പെട്ട ആയുസ്സെത്തിയാല്‍ മരണം സംഭവിക്കുമെന്നും അതില്‍ ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി പി കെ ബഷീര്‍ പറഞ്ഞതായാണ് പ്രചാരണം.

HABEEB RAHMAN YP

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് മന്ത്രി പി കെ ബഷീര്‍ നടത്തിയ പ്രതികരണത്തിന്റേതെന്ന നിലയില്‍ ഒരു വാര്‍ത്താകാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പകര്‍ച്ചവ്യാധികള്‍ മൂലമുണ്ടാകുന്ന മരണം ദൈവനിശ്ചയമാണെന്നും ദൈവം നിശ്ചയിച്ച ആയുസ്സില്‍ മരണം സംഭവിക്കുമെന്നും ഇതില്‍ ആരോഗ്യമന്ത്രിയെ പഴിച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞതായി ഒരു വാര്‍ത്താകാര്‍ഡിന്റെ രൂപത്തിലാണ് പ്രചാരണം. കാര്‍ഡില്‍‌ മനോരമ ന്യൂസിന്റെ ലോഗോയും ജൂണ്‍ 21 എന്ന തീയതിയും കാണാം.  

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എഡിറ്റ് ചെയ്ത വ്യാജ കാര്‍ഡാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന കാര്‍ഡിലെ ഉള്ളടക്കത്തിലെ  അക്ഷരത്തെറ്റുകളാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. ഒപ്പം വാക്കുകളുടെ ഉപയോഗവും വാചകഘടനയുമെല്ലാം തീരെ അപക്വമായി തോന്നി. തുടര്‍ന്ന്  കാര്‍ഡില്‍ നല്‍കയിരിക്കുന്ന  മനോരമ ന്യൂസിന്റെ ലോഗോയും തീയതിയും ഉപയോഗിച്ച് ചാനലിന്റെ പ്രസ്തുത തീയതിയിലെ  വാര്‍ത്താ കാര്‍ഡുകള്‍ പരിശോധിച്ചെങ്കിലും പ്രചരിക്കുന്ന കാര്‍ഡ് കണ്ടെത്താനായില്ല. ഇതോെടെ കാര്‍ഡ് വ്യാജമായി എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാകാമെന്ന സൂചന ലഭിച്ചു. ഇത് സ്ഥിരീകരിക്കുന്നതിനായി മനോരമ ന്യൂസ് വെബ് വിഭാഗവുമായി ബന്ധപ്പെട്ടു.  മനോരമ ന്യൂസ് ഇത്തരമൊരു കാര്‍ഡ് തയ്യാറാക്കിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. 

തുടര്‍ന്ന് മന്ത്രി പി കെ ബഷീര്‍ ഈ വിഷയത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ പരിശോധിച്ചു. ജൂണ്‍ 11 ന് അദ്ദേഹം നടത്തിയ ഒരു പ്രതികരണത്തിലാണ് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയ ശേഷം ആരോഗ്യമേഖലയില്‍ മലപ്പുറം ജില്ലയിലെ കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം. ഇതിന് അദ്ദേഹം നല്‍കുന്ന മറുപടിയിലും പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട യാതൊന്നുമില്ല. 

തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടു.  ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജമായി നിര്‍മിച്ച വാര്‍ത്താകാര്‍ഡാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അവര്‍‌ അറിയിച്ചു. ഇത് സംബന്ധിച്ച് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റും ലഭിച്ചു. 

ഇതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. 

Fact Check: Women taking shelter during Japan earthquake caught on tape? No, here’s the truth

Fact Check: മില്‍മ വാര്‍ഷികത്തോടനുബന്ധിച്ച് ക്യാഷ് പ്രൈസ്? വാട്സാപ്പില്‍ പ്രചരിക്കുന്ന ലിങ്കിന്റെ വാസ്തവം

Fact Check: மாற்றுத்திறனாளிகளுக்கு 4 சதவீத இடஒதுக்கீடு வழங்கிய முதல்வர் விஜய் என்று பரவும் செய்தி உண்மையானதா?

Fact Check: ಇರಾನಿನ ಬುಶೆಹರ್ ನಗರ ಸೇರಿದಂತೆ 80 ಸ್ಥಳಗಳ ಮೇಲೆ ಅಮೆರಿಕದ ದಾಳಿ ಎಂದು ಹಳೆಯ ವೀಡಿಯೊ ವೈರಲ್

Fact Check: వరదలో కొట్టుకుపోతున్న పులిని ఏనుగు కాపాడిందా? కాదు, వైరల్ వీడియో AIతో రూపొందించినది