Malayalam

Fact Check: സമസ്തയ്ക്കെതിരെ മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി? വാര്‍ത്താകാര്‍‍ഡിന്റെ സത്യമറിയാം

സമസ്ത നേതൃത്വമല്ല, ലീഗ് നേതൃത്വമാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന തരത്തില്‍ അരീക്കോട് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഎ ജബ്ബാര്‍ഹാജി പ്രസ്താവന നടത്തിയെന്ന തരത്തിലാണ് വാര്‍ത്താകാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായതോടെ സ്ഥാനാര്‍ത്ഥികളുടെ ഓരോ പ്രസ്താവനയും തിരഞ്ഞെടുപ്പില്‍ വലിയരീതിയില്‍ വാര്‍ത്തയാകുന്നു. വ്യക്തിപരമായ ആരോപണങ്ങളും രാഷ്ട്രീയ ആരോപണങ്ങളുമെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സ്വാഭാവികമാണ്.  ഇത്തരമൊരു വാര്‍ത്താകാര്‍ഡാണ് മലപ്പുറം ജില്ലാപഞ്ചായത്ത് അരീക്കോട് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേരില്‍ പ്രചരിക്കുന്നത്. സമസ്തയ്ക്കെതിരെ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയെന്ന തരത്തിലാണ് പ്രചാരണം. സമസ്ത നേതാവ് ജിഫ്രി തങ്ങളല്ല തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ലീഗ് നേതാവ് സാദിഖലി തങ്ങളാണെന്നും അവകാശപ്പെട്ട് പി എ ജബ്ബാര്‍ഹാജി പ്രസ്താവന നടത്തിയെന്ന തരത്തില്‍ അദ്ദേഹത്തിന്റെ ചിത്രസഹിതം പ്രചരിക്കുന്ന കാര്‍ഡില്‍ 24 ന്യൂസ് ചാനലിന്റെ ലോഗോയും കാണാം.

Fact-check: 

പ്രചാരണം വ്യാജമാണെന്നും എഡിറ്റ്  ചെയ്ത് തയ്യാറാക്കിയ വാര്‍ത്താകാര്‍ഡാണ് പ്രചരിക്കുന്നതെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. 

പ്രചരിക്കുന്ന കാര്‍ഡ് വിശദമായി പരിശോധിച്ചതോടെ ഇതില്‍ അക്ഷരത്തെറ്റുകളും ഫോണ്ടിലെ വ്യത്യാസങ്ങളും കണ്ടെത്തി. കാര്‍ഡ് വ്യാജമാകാമെന്നതിന്റെ സൂചനയില്‍  നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ പ്രചരിക്കുന്ന കാര്‍‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന പിഎ ജബ്ബാര്‍ഹാജിയുടെ ചിത്രം പഴയതാണെന്ന് കണ്ടെത്തി. മാധ്യമം ഓണ്‍ലൈനില്‍ 2024 ഡിസംബറില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചതായി കാണാം.

സമസ്തയും ലീഗും തമ്മില്‍ ഭിന്നതയില്ലെന്നും സങ്കുചിത താല്പര്യക്കാരാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നുമാണ് ജിദ്ദയില്‍ നടത്തിയ വാര്‍ത്താസമ്മളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങളടക്കം മീഡിയവണും വാര്‍ത്ത നല്‍കിയിട്ടുണ്ട്. 

പ്രചരിക്കുന്ന കാര്‍ഡിലെ ചിത്രം പഴയതാണെന്ന് വ്യക്തമായതോടെ പിഎ ജബ്ബാര്‍ഹാജിയുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം: 

പ്രചാരണം പൂര്‍ണമായും വ്യാജമാണ്. ഞാന്‍ അത്തരമൊരു പ്രസ്താവനയും നടത്തിയിട്ടില്ല. ലീഗും സമസ്തയും തമ്മില്‍ പ്രശ്നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാഗ്രഹിക്കുന്ന ചിലര്‍ അതിനായി എന്റെ ചിത്രമടക്കം ദുരുപയോഗം ചെയ്യുകയാണ്. ഇതിനെതിരം ജില്ലാ കലക്ടര്‍ക്കടക്കം പരാതി നല്‍കിയിട്ടുണ്ട്.

ഇതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.  തുടര്‍ന്ന് 24 ന്യൂസ് വെബ് ഡെസ്കുമായി ബന്ധപ്പെട്ടതോടെ  24 ന്യൂസ് നല്‍കിയ കാര്‍ഡല്ല ഇതെന്ന് അവരും  സ്ഥിരീകരിച്ചു. പ്രചരിക്കുന്ന കാര്‍ഡ് 24 ന്യൂസിന്റേതല്ലെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച വാര്‍ത്താകാര്‍ഡും ലഭിച്ചു.

ഇതോടെ പ്രചാരണം വ്യാജമാണെന്നും എഡിറ്റ് ചെയ്ത കാര്‍ഡാണ് പ്രചരിക്കുന്നതെന്നും സ്ഥിരീകരിച്ചു. 

Fact Check: Video of Israeli airstrikes on Beirut’s southern suburbs goes viral? No, here are the facts

Fact Check: പകര്‍ച്ചവ്യാധി മരണം ദൈവനിശ്ചയമെന്ന് മന്ത്രി പി കെ ബഷീര്‍? വാര്‍ത്താകാര്‍ഡിന്റെ സത്യമറിയാം

Fact Check: தமிழகத்தில் தவெக ஆட்சியில் மின்சாரம் இல்லாததால் மின்கம்பிகளில் சிறுவர்கள் விளையாடுவதாகப் போலி காணொலி? உண்மை என்ன

Fact Check: ತಾಂಬರಂ-ವೆಳಚ್ಚೇರಿ ಮುಖ್ಯರಸ್ತೆಗೆ ‘‘ಮೇಜರ್ ಮುಕುಂದ್ ವರದರಾಜನ್ ರಸ್ತೆ’’ ಎಂದು ಹೆಸರಿಟ್ಟಿದ್ದು ತ. ನಾಡು ಸಿಎಂ ವಿಜಯ್ ಅಲ್ಲ, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: వైరల్ అవుతున్న వీడియో గాజియాబాద్ ఘటనకు సంబంధించినది కాదు