Malayalam

Fact Check: തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ യുവാവ് അതിക്രമിച്ച് കയറിയെന്ന പ്രചാരണത്തിന്റെ സത്യമറിയാം

മലപ്പുറം ജില്ലയിലെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം യുവാവ് അതിക്രമിച്ചു കയറിയെന്നും കമ്യൂണിസ്റ്റ് - ജിഹാദി കൂട്ടുകെട്ടാണ് കേരളത്തില്‍ ഇത്തരം അക്രമങ്ങളിലേക്ക് നയിക്കുന്നതെന്നും അവകാശവാദത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്ത് അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ യുവാവ് അതിക്രമിച്ച് കയറിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം. ജിഹാദി - കമ്യൂണിസ്റ്റ് കൂട്ടുകെട്ടിന്റെ ഫലമായാണ് മനപൂര്‍വമുണ്ടായ അതിക്രമമെന്നും അവകാശപ്പെടുന്നു. പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ഒരു ക്ഷേത്രത്തിനകത്തുന്ന് യുവാവിനെ ബലമായി പുറത്തുകൊണ്ടുവരുന്നതും കീഴ്പ്പെടുത്തുന്നതും കാണാം

Fact-check: 

കര്‍മ ന്യൂസിന്റെ ഒരു വാര്‍ത്താവീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ അവതാരക ഈ സംഭവത്തെക്കുറിച്ച് പറഞ്ഞ ശേഷം മറ്റൊരാള്‍ വിശദീകരിക്കുന്ന തരത്തിലാണ് ഉള്ളടക്കം. ക്ഷേത്രത്തിനകത്തുനിന്ന് പുറത്തുകൊണ്ടുവന്നയാളെ കയറുപയോഗിച്ച് കെട്ടി കീഴ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

‌എന്നാല്‍ കീവേഡുകളുപയോഗിച്ച് നടത്തിയ പരിശോധനയിലൊന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്താനായില്ല. തുടര്‍ന്ന് കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ന്യൂസ്18 മലയാളം ഓണ്‍ലൈനില്‍ നല്‍കിയ ഒരു വാര്‍ത്തയില്‍ ഈ ദൃശ്യത്തിലെ ചില ഭാഗങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തി.

2024 ഫെബ്രുവരി 18 നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അങ്ങാടിപ്പുറം സ്വദേശിയായ രാജേഷ് എന്ന  മാനസിക വിഭ്രാന്തിയുള്ള യുവാവാണ് അക്രമത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

മാതൃഭൂമി ഓണ്‍ലൈനിലും ഇതേ ദിവസം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കാണാം. ദൃശ്യത്തിലെ അവസാനഭാഗത്തെ സ്ക്രീന്‍ഷോട്ട് മാതൃഭൂമിയും റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിട്ടുണ്ട്.

ന്യൂസ് 18 റിപ്പോര്‍ട്ടില്‍ ഇദ്ദേഹം നേരത്തെയും ഇത്തരം മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുകയും അക്രമിക്കുകയും ചെയ്തതായി സൂചനയുണ്ട്. 2022 ല്‍ ഓടുന്ന ബസ്സിന് മുന്നിലേക്ക് എടുത്തു ചാടിയതിനെക്കുറിച്ച് റിപ്പോര്‍‍ട്ടില്‍ പരാമര്‍ശമുണ്ട്. 

ഈ സൂചന ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് കണ്ടെത്തി. 2022 നവംബറിലായിരുന്നു സംഭവം.

ഇതോടെ മതപരമോ വര്‍ഗീയമോ ആയ ലക്ഷ്യങ്ങളോടെയുള്ള ആക്രമണമല്ല ക്ഷേത്രത്തിനു നേരെ ഉണ്ടായതെെന്നും മാനസിക വിഭ്രാന്തിയുള്ള യുവാവാണ് ആക്രമണത്തിന് പിന്നിലെന്നും വ്യക്തമായി. പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടതോടെ അവരും ഇക്കാര്യം സ്ഥിരീകരിച്ചു.

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോ പഴയതാണെന്നും വ്യക്തമായി. 

Fact Check: Hindu conference boycotted post SC’s order on UGC guidelines? No, image is AI-generated

Fact Check: മലയാളി സൈനിക ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് കള്ളപ്പണം പിടികൂടിയ ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: தமிழக ஆசிரியரை மாணவன் தாக்கியதாகப் பரவும் காணொலி? இது தமிழ்நாட்டில் நடந்ததா

Fact Check: ರಶ್ಮಿಕಾ-ವಿಜಯ್ ದೇವರಕೊಂಡ ಮದುವೆಗೆ ಐಶ್ವರ್ಯಾ ರೈ ಆಗಮಿಸಿದ್ದರೇ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: 2026 టీ20 కప్‌కు ముందు పానీ పూరీ తింటున్న అమెరికా క్రికెట్ జట్టు ? లేదు, వైరల్ అవుతున్న వీడియో పాతది