
റഷ്യയില്‍ 2025 ജൂലൈ 30-നുണ്ടായ ശക്തമായ ഭൂചലനത്തില്‍ റിക്ടര്‍ സ്കെയിലില്‍ 8.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ സുനാമിയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് റഷ്യയിലുണ്ടായ സുനാമിയുടെ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഉയര്‍ന്ന തിരമാലകള്‍ റോഡിലേക്ക് കയറുന്നത് വീഡിയോയില്‍ കാണാം.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും റഷ്യയില്‍ കഴിഞ്ഞ ദിവസം ഭൂകമ്പത്തിന് പിന്നാലെയുണ്ടായ ശക്തമായ കടലാക്രമണത്തിന്റെ ദൃശ്യങ്ങളല്ല പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ഭാഗമായി പ്രചരിക്കുന്ന വീഡിയോയിലെ ചില ഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഈ ദൃശ്യങ്ങള്‍ ചില മാധ്യമറിപ്പോര്‍ട്ടുകളില്‍ കണ്ടെത്തി. Hurriyet എന്ന വാര്‍ത്താ വെബ്സൈറ്റില്‍ 2023 നവംബര്‍ 27ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഈ വീഡിയോയിലെ ഭാഗം കാണാം.
കിഴക്കൻ കരിങ്കടൽ മേഖലയിൽലുണ്ടായ മഴക്കെടുതികളക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് കടലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരിങ്കടൽ തീരപ്രദേശത്തെ വിവിധ നഗരങ്ങളിൽ കൊടുങ്കാറ്റ് കാരണം കടലാക്രമണമുണ്ടായെന്നും ഗിരേസുണ്‍ ടയർബോളു തീരത്ത് റോഡിലേക്ക് തിരയടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതേ വീഡിയോ മറ്റൊരു യൂട്യൂബ് ചാനലിലും 2023 നവംബര്‍ 27ന് പങ്കിട്ടതായി കണ്ടെത്തി.
കൊടുങ്കാറ്റും കൂറ്റൻ തിരമാലകളും കാരണം ഗിരേസുണിലെ ടയർബോളുവിൽ നാശനഷ്ടങ്ങളുണ്ടായെന്നാണ് വിവരണം.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് 2025 ജൂലൈ 30ന് റഷ്യയില്‍ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ കടലാക്രമണവുമായി ബന്ധമില്ലെന്നും തുര്‍ക്കിയില്‍ 2023 ലുണ്ടായ കടലാക്രമണത്തിന്റേതാണ് വീഡിയോ എന്നും വ്യക്തമായി.