Malayalam

സീതാദേവി ഇരുന്ന ലങ്കയിലെ പവിത്രമായ കല്ല് അയോധ്യക്ഷേത്രത്തിലേക്ക്: വീ‍‍ഡിയോയുടെ വാസ്തവമറിയാം

സീതാദേവി ഇരുന്നതെന്ന് വിശ്വസിക്കുന്ന ലങ്കയിലെ പവിത്രമായ കല്ല് അയോധ്യരാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനായി ശ്രീലങ്കന്‍ വിമാനത്തില്‍ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

HABEEB RAHMAN YP

സീതാദേവി ഇരുന്ന ലങ്കയിലെ പവിത്രമായ കല്ല് ഇന്ത്യയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ നേതാക്കള്‍ വിമാനത്തിനടുത്തേക്ക് നടന്നുനീങ്ങുന്നതും തുടര്‍ന്ന് വിമാനത്തില്‍നിന്ന് ഇറങ്ങുന്നവര്‍‍ എന്തോ കൈമാറുന്നതും ദൃശ്യങ്ങളില്‍ കാണാം. 

Fact-check: 

വീഡിയോയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളതിനാല്‍‍ ഇത്തരം സുപ്രധാന പരിപാടികള്‍ എല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുമെന്നുറപ്പാണ്. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ 2021 കേന്ദ്രമന്ത്രി കിരണ്‍ റിജിജു 2021 ഒക്ടോബര്‍ 20ന് ദൃശ്യങ്ങളിലേതിന് സമാനമായ ഏതാനും ചിത്രങ്ങള്‍ എക്സില്‍ പങ്കുവെച്ചതായി കണ്ടെത്തി. 

അശ്വിന്‍ പൂര്‍ണിമ, അഭിധമ്മ ദിനത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ കുശിനഗര്‍ വിമാനത്താവളത്തില്‍ ബുദ്ധസന്യാസിമാരുടെ തിരുശേഷിപ്പുകള്‍ കൈമാറുന്ന ആചാരപരമായ ചടങ്ങിന്റെ ചിത്രങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് കിരണ്‍ റിജിജു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കേന്ദ്രസഹമന്ത്രി കിഷന്‍ റെഡ്ഢിയും സമാന അടിക്കുറിപ്പോടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ ഏതാനും മാധ്യമറിപ്പോര്‍ട്ടുകളും ലഭിച്ചു. ബുദ്ധമത വിശ്വാസത്തിന് ഏറെ പ്രാധാന്യമുള്ള കുശിനഗര്‍ വിമാനത്താവള ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യവിമാനത്തില്‍ ശ്രീലങ്കയില്‍നിന്നുള്ള ബുദ്ധ സന്യാസിമാര്‍ യാത്രചെയ്യുമെന്നും ബുദ്ധ തിരുശേഷിപ്പുകള്‍ കൈമാറുമെന്നും 2021 ഒക്ടോബര്‍ 20ന് പ്രസിദ്ധീകരിച്ച  റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. 

വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന്റെ റിപ്പോര്‍ട്ടുകളും ലഭ്യമാണ്. 

പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്ന സീതാദേവി ഇരുന്ന ലങ്കയിലെ പവിത്രമായ കല്ലിനെക്കുറിച്ചായിരുന്നു രണ്ടാംഘട്ട അന്വേഷണം. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് തന്നെ നല്കിയ റിപ്പോര്‍ട്ട് ലഭിച്ചു. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഒക്ടോബര്‍ 28നാണ്.

ഇന്ത്യയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ മിലിന്‍ഡ മൊറഗോഡുടെ നേതൃത്വത്തില്‍ രാമക്ഷേത്രം സന്ദര്‍ശിച്ച സംഘമാണ്  രാമജന്മഭൂമി ട്രസ്റ്റിന് പവിത്രമായ കല്ല് കൈമാറിയതെന്ന് റിപ്പോര്‍ട്ടില്‍ കാണാം. 

വേറെയും ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഈ റിപ്പോര്‍ട്ട് ലഭ്യമാണ്. 

ഇതോടെ പ്രചരിക്കുന്ന ചിത്രം ഈ സംഭവത്തിന് ഒരാഴ്ചയോളം മുന്‍പ് കുശിനഗര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എത്തിയ ബുദ്ധസന്യാസിമാരുടേതാണെന്നും സീതാദേവി ഇരുന്ന കല്ല് കൈമാറുന്ന സംഭവവുമായി പ്രചരിക്കുന്ന വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി. എന്നാല്‍ പ്രചരിക്കുന്ന ഉള്ളടക്കം സത്യമാണ്. ഇത് നടന്നത് പിന്നെയും ഒരാഴ്ച കഴിഞ്ഞാണെന്ന് മാത്രം. 

Fact Check: Hindu temple attacked in Bangladesh? No, claim is false

Fact Check: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇസ്‍ലാമിക മുദ്രാവാക്യവുമായി യുഡിഎഫ് പിന്തുണയോടെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി? പോസ്റ്ററിന്റെ വാസ്തവം

Fact Check: சபரிமலை பக்தர்கள் எரிமேலி வாவர் மசூதிக்கு செல்ல வேண்டாம் என தேவசம்போர்டு அறிவித்ததா? உண்மை அறியவும்

Fact Check: ಬಿರಿಯಾನಿಗೆ ಕೊಳಚೆ ನೀರು ಬೆರೆಸಿದ ಮುಸ್ಲಿಂ ವ್ಯಕ್ತಿ?, ವೈರಲ್ ವೀಡಿಯೊದ ಸತ್ಯಾಂಶ ಇಲ್ಲಿದೆ

Fact Check: బంగ్లాదేశ్‌లో హిజాబ్ ధరించనందుకు క్రైస్తవ గిరిజన మహిళపై దాడి? లేదు, నిజం ఇక్కడ తెలుసుకోండి