Malayalam

Fact Check: സ്പെയിനില്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവരെ ആക്രമിക്കുന്ന മുസ്‍ലിംകള്‍? വീ‍ഡിയോയുടെ സത്യമറിയാം

ഇന്ത്യയില്‍ ഹൈന്ദവര്‍ക്കെതിരെ അക്രമമഴിച്ചുവിടുന്നവര്‍ സ്പെയിനില്‍ ക്രൈസ്തവരെ ആക്രമിക്കുന്നുവെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സ്പെയിനില്‍ മുസ്‍ലിംകള്‍ ക്രിസ്ത്യാനികളെ ആക്രമിക്കുന്നുവെന്നാണ് അവകാശവാദം.

HABEEB RAHMAN YP

സ്പെയിനില്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവരെ ആക്രമിക്കുന്ന മുസ്‍ലിംകളുടെ ദൃശ്യങ്ങളെന്ന  വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.  ഇന്ത്യയില്‍ ഹൈന്ദവര്‍ക്കെതിര അക്രമമഴിച്ചുവിടുന്ന മുസ്‍ലിംകള്‍ സ്പെയിനില്‍ ക്രൈസ്തവരെയും ആക്രമിക്കുന്നുവെന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും രണ്ടുവര്‍ഷത്തിലേറെ പഴയ ഈ വീഡിയോ സ്വീഡനില്‍നിന്നുള്ളതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സമാന ചിത്രങ്ങള്‍ ഉപയോഗിച്ച ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഗ്രീക്ക് ഭാഷയില്‍ 2022 ഏപ്രില്‍ 18ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പരിഭാഷപ്പെടുത്തിയതോടെ ഇത് സ്വീഡനില്‍ നടന്ന സംഭവമാണെന്ന സൂചന ലഭിച്ചു. ഇസ്‍ലാമിക ഗ്രന്ഥമായ ഖുര്‍ആന്‍ കത്തിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധവും സംഘര്‍ഷവും അരങ്ങേറിയത്.

തീവ്രവിഭാഗങ്ങളിലെ ചിലര്‍ ഖുര്‍ആന്‍ കത്തിച്ച് നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് സ്വീഡിഷ് പൊലീസ് അറിയിച്ചതായി ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സമാനമായ മറ്റൊരു റിപ്പോര്‍ട്ടും കണ്ടെത്തി. 

തുടര്‍ന്ന് ദൃശ്യങ്ങള്‍ക്കായി യൂട്യൂബില്‍ പരിശോധിച്ചതോടെ ടെലഗ്രാഫ് ഉള്‍പ്പെടെ നിരവധി മാധ്യമങ്ങളില്‍ സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടക്കം വാര്‍ത്ത കണ്ടെത്തി. ടെലഗ്രാഫ് 2022 ഏപ്രില്‍ 18ന് പങ്കുവെച്ച വീഡിയോയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലെ അതേ സ്ഥലത്തെ ദൃശ്യങ്ങള്‍ കാണാം. 

ഇതോടെ ദൃശ്യങ്ങള്‍‍ സ്വീഡനില്‍ നടന്ന സംഘര്‍ഷത്തിന്റേതാണെന്നും 2022-ലേതാണെന്നും വ്യക്തമായി. തുടര്‍ന്ന് നടത്തിയ കീവേഡ് പരിശോധനയില്‍ സിഎന്‍എന്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയതായി കണ്ടെത്തി. ഡാനിഷ് കുര്‍സ് പാര്‍ട്ടിയിലെ തീവ്രവിഭാഗം നടത്തിയ പ്രതിഷേധനത്തില്‍ ഖുര്‍ആന്‍ കത്തിച്ചതുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍‍ വ്യക്തമാക്കുന്നു. 

റോയിറ്റേഴ്സ് 2022 ഏപ്രില്‍ ‍15 ന് പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ടിലും ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധിക്കാനൊരുങ്ങുന്നതിനെതിരെ സംഘര്‍ഷം പലയിടങ്ങളില്‍ രൂപപ്പെട്ടതായി പറയുന്നു.

ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മുസ്‌ലിംകള്‍‌ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവരെ ആക്രമിക്കുന്നതിന്റേതല്ലെന്നും ദൃശ്യങ്ങള്‍ സ്പെയിനിലേതല്ലെന്നും വ്യക്തമായി. വീഡിയോയ്ക്ക് മൂന്നുവര്‍ഷത്തോളം പഴക്കമുണ്ടെന്നും സ്ഥിരീകരിച്ചു. 

Fact Check: Iran strikes Central Israel with missile? No, here’s the truth

Fact Check: വി അബ്ദുറഹ്മാന്‍ താനൂര്‍ വിടുന്നുവെന്ന് വാര്‍ത്താകാര്‍‍ഡ്? ചിത്രത്തിന്റെ സത്യമറിയാം

Fact Check: 'நாம்தமிழர் கட்சி முன்னிலை' என NDTV Tamil கருத்துக்கணிப்பு வெளியிட்டதாகப் பரவும் செய்தி உண்மையா?

Fact Check: ಮಧ್ಯಪ್ರದೇಶದಲ್ಲಿ ಮುಸ್ಲಿಂ ವ್ಯಕ್ತಿ ಅರ್ಚಕರ ಕೊಲೆಗೆ ಯತ್ನಿಸಿದ್ದಾನೆಯೇ? ಇಲ್ಲ, ಇಲ್ಲಿದೆ ಸತ್ಯ

Fact Check: ఇజ్రాయెల్ విలేకరి నెతన్యాహు మరణాన్ని ధృవీకరించారా? లేదు, నిజం ఇక్కడ తెలుసుకోండి