Malayalam

Fact Check: രാഷ്ട്രപതി ഭരണത്തില്‍ മണിപ്പൂര്‍ കലാപകാരികളെ അടിച്ചമര്‍ത്തി ഇന്ത്യന്‍ സൈന്യം? വീഡിയോയുടെ വാസ്തവം

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നിലവില്‍വന്ന ശേഷം കലാപകാരികളെ ഇന്ത്യന്‍ സൈന്യം അടിച്ചമര്‍ത്തുന്നുവെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ ഒരു സംഘം സ്ത്രീകള്‍ സൈനിക വാഹനങ്ങള്‍ തടയുന്ന ദൃശ്യം കാണാം.

HABEEB RAHMAN YP

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് രാജിവെച്ചതിന് പിന്നാലെ 2025 ഫെബ്രുവരി 13-നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിന് കീഴില്‍ മണിപ്പൂരില്‍‍ കലാപകാരികളുടെ സമരങ്ങള്‍ വിലപ്പോവില്ലെന്നും കലാപകാരികളെ അടിച്ചമര്‍ത്താന്‍ ഇന്ത്യന്‍ സൈന്യം സജ്ജരാണെന്നും അവകാശവാദവുമായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സൈനികവാഹനങ്ങള്‍ തടയുന്ന ഏതാനും സ്ത്രീകളെ വീഡിയോയില്‍ കാണാം. ഇതിനെ മറികടന്ന് സൈനികവാഹനങ്ങള്‍ മുന്നോട്ടെടുക്കുന്നതോടെ സ്ത്രീകള്‍ പിന്‍വാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. രാഷ്ട്രപതിഭരണത്തിന്റെ കരുത്തെന്ന തരത്തിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരുന്നതിന് മുന്‍പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന വീഡിയോയിലെ ചില ഭാഗങ്ങള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ ഇത് ISTV എന്ന ഒരു ബംഗാളി ടെലിവിഷന്‍ ചാനലിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചതായി കണ്ടെത്തി. 2024 ഏപ്രില്‍ 30-നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

സൈന്യം ആയുധം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ സൈനിക വാഹനങ്ങള്‍ തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. ഇതനുസരിച്ച് നടത്തിയ തിരച്ചിലില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. നാഗാലാന്റ് പോസ്റ്റ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലും ഈ വീഡിയോയിലെ ദൃശ്യങ്ങള്‍ സഹിതം സമാന വാര്‍ത്ത നല്‍കിയതായി കാണാം. ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് 2024 മെയ് 1-നാണ്.

ഇതോടെ സംഭവം മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം തുടങ്ങുന്നതിന് ഒരുവര്‍ഷത്തോളം മുന്‍പ് ബിരേന്‍ സിങ് മുഖ്യമന്ത്രിയായിരിക്ക നടന്നതാണെന്നും ഇതിന് രാഷ്ട്രപതി ഭരണവുമായി ബന്ധമില്ലെന്നും ആയുധങ്ങള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധിച്ചതെന്നും വ്യക്തമായി. 

തുടര്‍ന്ന് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതോടെ ദി ഹിന്ദു ഉള്‍പ്പെടെ നിരവധി മാധ്യമങ്ങളില്‍ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കണ്ടെത്തി. 

ഹിന്ദുസ്ഥാന്‍ ടൈംസ്, ലൈവ് മിന്റ്, തുടങ്ങിയ മാധ്യമങ്ങളും സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ നല്‍കിയതായി കാണാം. 

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മണിപ്പൂരിലെ രാഷ്ട്രപതി ഭരണവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി. 

Fact Check: Women taking shelter during Japan earthquake caught on tape? No, here’s the truth

Fact Check: മില്‍മ വാര്‍ഷികത്തോടനുബന്ധിച്ച് ക്യാഷ് പ്രൈസ്? വാട്സാപ്പില്‍ പ്രചരിക്കുന്ന ലിങ്കിന്റെ വാസ്തവം

Fact Check: தென்காசி காசிவிசுவநாதர் கோயில் கும்பாபிஷேக செலவுப் பட்டியல் என பரவும் செய்தி? தவெக ஆட்சியில் வெளியிடப்பட்டதா

Fact Check: ಕೇರಳದಲ್ಲಿ ತಂದೆ ತನ್ನ ಹೆಣ್ಣುಮಕ್ಕಳ ಮೇಲೆ ಲೈಂಗಿಕ ದೌರ್ಜನ್ಯ ಎಸಗಿದ್ದಕ್ಕೆ ಹೆಣ್ಣುಮಕ್ಕಳೇ ದಾಳಿ ನಡೆಸಿದ್ದಾರೆಯೇ? ಇಲ್ಲ, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: శ్రీరాముడిపై అనుచిత వ్యాఖ్యలు చేశాడని భీమ్ ఆర్మీ నేతను పోలీసులు కొట్టారా? కాదు, సంబంధం లేని పాత వీడియో వైరల్